ഉപതിരഞ്ഞെടുപ്പിൽ ആര്യാടനെ കൈവിടാതെ നിലമ്പൂർ. 11077 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാർ സ്നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിപ്പിച്ചിരിക്കുന്നത്. ഷൗക്കത്ത് 77737 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 66660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ 19760 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് 8648 വോട്ടുകളും നേടി.
വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകൾ മുതൽ കാര്യമായ മുൻകൈ ആര്യാടൻ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നിൽ. പോത്തുകല്ല് ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോൾ ചില ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് നേരിയ മുൻതൂക്കം നേടാൻ സാധിച്ചത്.
ഒമ്പത് വർഷക്കാലം എൽഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതലുണ്ടായിരുന്ന എല്ലാ വിവാദങ്ങൾക്കും ഇതോടെ മറുപടിയായിരിക്കുകയാണ്. 34 വർഷം പിതാവ് ആര്യാടൻ മുഹമ്മദിനെ എംഎൽഎയാക്കിയ നിലമ്പൂരുകാർ അദ്ദേഹത്തിന്റെ മകനെയും ചേർത്ത് പിടിച്ചിരിക്കുകയാണ്. 2016ൽ പി വി അൻവറിനോട് നിലമ്പൂരിൽ പരാജയപ്പെട്ട ആര്യാടൻ ഷൗക്കത്ത് അൻവർ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ച് കന്നിയംഗമായി നിയമസഭയിലേക്കെത്തുകയാണ്.
Nilambur byelection result 2025: Aryadan Shoukath wrests seat from LDF.
Discussion about this post