നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. മുഖ്യമന്ത്രി നാളെ മലപ്പുറം ജനതയോട് മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രശ്‌നങ്ങൾ ചർച്ചയാവാതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ദേശീയപാതയെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ ശാപം പേറുന്ന ഗവൺമെന്റാണ് പിണറായി സർക്കാരെന്നും അദ്ദേഹം തുറന്നടിച്ചു. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മയിൽ കേരളം മുൻപന്തിയിലുണ്ട്. ജനകീയ പ്രശ്‌നങ്ങൾ ചർച്ചയാവതാരിക്കാൻ സിപിഎം ശ്രമിക്കുന്നു. ആശാവർക്കർമാർ നിരന്തരം അപമാനം നേരിടുന്നു. ന്യായമായ ആവശ്യം ഉന്നയിച്ചത് കോൺഗ്രസാണ്. കമ്മ്യൂണിസ്റ്റുകാരാണെന്ന് പറയാൻ പറ്റാത്ത സർക്കാരാണ് പിണറായി സർക്കാരെന്നും കേരളത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ സർക്കാർ അദാനിക്കൊപ്പമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
അതേ സമയം പെൻഷൻ വിഷയത്തിൽ തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും പെൻഷൻ അവകാശമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി വന്നാൽ ക്ഷേമ പെൻഷൻ മാത്രം എങ്ങനെ മുടങ്ങുന്നുവെന്നെും അദ്ദേഹം ചോദിച്ചു. ക്ഷേമ പെൻഷൻ കൊണ്ടു വന്നത് കോൺഗ്രസാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ക്ഷേമപെൻഷൻ പ്രതിസന്ധി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post