മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ച് മഞ്ചേരി പൊലീസ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴി രേഖപ്പെടുത്തും.
ഇന്നലെ വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
അറിയപ്പെടുന്ന ടിക് ടോക് താരവും വ്ലോഗറുമാണ് ജുനൈദ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post