ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ മഴയും വെയിലും കൊണ്ടു സമരം ചെയ്യുമ്പോൾ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും സ്വർണക്കരണ്ടിയിൽ ശമ്പളം കൊടുക്കുന്ന സർക്കാരാണ് ഇതെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിൽ വിമർശനം. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ഇപ്പോൾ ശമ്പളം കൂട്ടിയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമായിരുന്നോ ? ആശാ വർക്കർമാരുടെ സമരം തെളിഞ്ഞ വെള്ളത്തിൽ നഞ്ചു കലക്കിയതു പോലെ സർക്കാരിനെ ബാധിക്കുന്നതായും പ്രതിനിധികൾ വിമർശിച്ചു. സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുമ്പോൾ മുഖ്യമന്ത്രിക്ക് അത് ഒറ്റയ്ക്കു നേരിടേണ്ടി വരുന്നു. മന്ത്രിമാരായ എം. ശിവൻകുട്ടി, മുഹമ്മദ് റിയാസ് എന്നിവർ മാത്രമാണു മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ എത്തുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരിൽ ചിലരുടെ പ്രവർത്തനം മോശമാണ്. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെയും രൂക്ഷ വിമർശനം ഉണ്ടായി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ പാർട്ടി നേതൃത്വത്തിനെതിരെയും വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളിൽ പലപ്പോഴും വ്യക്തതയില്ല. രാവിലെ ഒന്നും വൈകിട്ട് മറ്റൊന്നും പറയുന്നുണ്ട്. നിലപാടുകളിലെ വ്യക്തതക്കുറവിൽ അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.
Discussion about this post