ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല. സർക്കാർ നിലപാടാണ് താൻ പറഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മദ്യനിർമ്മാണശാലക്ക് വെള്ളം കണ്ടെത്തുക മഴവെള്ളസംഭരണിയിൽ നിന്നാണ്. ഇതിനായി അഞ്ചേക്കർ സ്ഥലത്ത് മഴവെള്ളസംഭരണി നിർമ്മിക്കും. 8 കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷി അതിനുണ്ടാകും.
ഓരോ സീസണിലും പെയ്യുന്ന മഴയിൽ നിന്ന് വെള്ളം ശേഖരിച്ച അത് നിറയുമ്പോൾ മാത്രം പുറത്തുവിടും, അതിൽ നിന്ന് മദ്യ ഉൽപ്പാദനത്തിന് യഥേഷ്ടം വെള്ളം ലഭിക്കുമെന്നും ജലചൂഷണം ഉണ്ടാകുമെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മദ്യനയം വ്യക്തമാക്കിയതാണ്. ഇന്ത്യൻ നിർമിത വിദേശമദ്യം കേരളത്തിൽ ഉൽപാദിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. സർക്കാർ അംഗീകൃത 8 ഡിസ്റ്റലറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതൊക്കെ എൽഡിഎഫ്,യുഡിഎഫ് ഭരണകാലങ്ങളിൽ ആരംഭിച്ചതാണ്.
അതേസമയം, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് മദ്യനിർമ്മാണ ശാല അനുവദിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തീരുമാനത്തിൽ ദുരൂഹത ഉണ്ടെന്നും എങ്ങനെ ഒരു കമ്പനിയെ മാത്രം തിരഞ്ഞെടുത്തു എന്ന് വിശദീകരിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചാണ് കഞ്ചിക്കോട് ബ്രൂവറിക്ക് അനുമതി നൽകിയതെന്നായിരുന്നു മന്ത്രി എം.ബി രാജേഷിൻറെ പ്രതികരണം.
Discussion about this post