തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നിൽ ആന്റണി രാജുവെന്ന് തോമസ് കെ തോമസ്. 100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്റണി രാജുവെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ജേഷ്ഠനെ തകർത്ത പോലെ തന്നെയും തകർക്കാൻ ശ്രമിക്കുകയാണ്. മന്ത്രി സ്ഥാനം ചർച്ചയായപ്പോഴാണ് വീണ്ടും ആരോപണം ഉയർന്നത്. പാർട്ടിയിൽ നിന്നുള്ള ഗൂഢാലോചന ഉണ്ടെങ്കിൽ അന്വേഷിക്കണം. താൻ ശരത്ത് പാവാറിനൊപ്പമാണെന്നും എൻസിപി നേതൃയോഗത്തിൽ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.
ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതുമായി തനിക്കൊരു ബന്ധമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കോവൂർ കുഞ്ഞുമോൻ തന്നെ നിഷേധിച്ച കാര്യമാണെന്നും കെട്ടിച്ചമച്ച വാർത്ത മാത്രം എന്നും അദ്ദേഹം വ്യക്തമാക്കി. അജിത് പവാർ പക്ഷത്ത് ചേരാൻ 2 എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം തോമസ് കെ തോമസ് എംഎൽഎ നിഷേധിചു. ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.
ഇതിനിടെ എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ തോമസ് കെ തോമസ് എംഎൽഎ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ രംഗത്തെത്തി. വാസ്തവ വിരുദ്ധമായ വാർത്തയാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനൊരു സംഭവും തന്റെ അറിവിൽ ഉണ്ടായിട്ടില്ലെന്നും ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ പോയിരുന്നെങ്കിൽ ഒരുപാട് സ്ഥാനങ്ങൾ തനിക്ക് കിട്ടിയേനെയെന്നും എന്നാൽ ചെങ്കൊടി പ്രസ്ഥാനത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പച്ചിലകാട്ടി തന്നെ വിരട്ടാൻ നോക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും കോവൂർ കുഞ്ഞുമോൻ ആവശ്യപ്പെട്ടു.
തോമസ് കെ തോമസ് എംഎൽഎ എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമർശിച്ചത്.
കോഴ ആരോപണം എൻസിപി നേതൃയോഗവും ചർച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചർച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.
Discussion about this post