കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. മോദി മന്ത്രിസഭയിൽ തനിക്ക് ഭാഗമാകാൻ സാധിച്ചത് അഭിമാനകരമാണെന്നും സുരേഷ് ഗോപി പറയുന്നു. സഹമന്ത്രി പദവിയിൽ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിശദീകരണവുമായി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
സുരേഷ് ഗോപിക്ക് ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാൽ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. പിന്നാലെ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുന്നു. ഒടുവിൽ ദില്ലിയിൽ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെയാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്കായി ദില്ലിയിലേക്ക് തിരിച്ചത്.
Discussion about this post