കണ്ണൂർ:കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ ജീവനൊടുക്കിയ വിധികർത്താവ് പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ.
കേരളത്തിൽ എസ്.എഫ്.ഐയുടെ കിരാത കൊലപാതകം തുടരുകയാണ്. യൂണിവേഴ്സിറ്റി കലോൽസവത്തിൽ മാർഗംകളിയിൽ അവർ പറഞ്ഞ ആളുകൾക്ക് സമ്മാനം കൊടുക്കാൻ പറഞ്ഞപ്പോൾ ഷാജി വിസമ്മതിച്ചുവെന്ന് ഒപ്പമുണ്ടായിരുന്നവർ തന്നോട് പറഞ്ഞുവെന്നും ഷാജിയെ കോഴയിൽ കുടുക്കുകയായിരുന്നുവെന്നും സുധാകരൻ ആരോപിച്ചു.
ഷാജിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അപമാനം സഹിക്കവയ്യാതെയാണ് ആത്‍മഹത്യ ചെയ്‌തതെന്ന് പറഞ്ഞ കെ സുധാകരൻ ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അതെസമയം കോഴ ആരോപണത്തിൽ മകനെ കുടുക്കിയതാണെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത പറഞ്ഞു.പണം വാങ്ങിയിട്ടില്ലെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി കരഞ്ഞുപറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവർത്തിച്ചതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.ഷാജിയുടെ മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും മാതാവ് പറഞ്ഞു.
ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്നാണ് സഹോദരന്റെ ആരോപണം. എന്നാൽ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും സഹോദരൻ പറഞ്ഞു.വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി.
താൻ പണം വാങ്ങിയില്ലെന്നും നിരപരാധിയാണെന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കേസിൽ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്യാനിരിക്കെയായിരുന്നു പിഎൻ ഷാജിയെ കണ്ണൂരിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി.കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും പോലീസിന് മുന്നിൽ ഹാജരാകും.
Discussion about this post