തിരുവനന്തപുരം: കോര്‍പറേഷനില്‍ കരാര്‍ നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ച മേയര്‍ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിൽ പരാതി നൽകി. മുനിസിപ്പാലിറ്റീസ് ചട്ടം 143 അനുസരിച്ചാണ് ആര്യ രാജേന്ദ്രന് കൗണ്‍സിലറും മേയറുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഭരണഘടനയോട് പൂര്‍ണ വിശ്വസവും ആദരവും നിലനിര്‍ത്തുമെന്നും പക്ഷപാതിത്വം പാലിക്കില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത മേയര്‍, പാര്‍ട്ടിക്കാരുടെ നിയമനത്തിനായി പാര്‍ട്ടി നേതാവിന് കത്ത് നല്കി. ഇത് സത്യപ്രതിജ്ഞ സംഘനമാണ്. അതിനാല്‍ മേയര്‍ക്ക് ആ പദവിയില്‍ മാത്രമല്ല, കൗണ്‍സിലറായി തുടരാനും അര്‍ഹതിയില്ലെന്നാണ് പരാതിയിലെ ആരോപണം.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ കൗൺസിലർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. രണ്ടു വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താൽക്കാലിക നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. താൽക്കാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നെന്നും അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന് അയച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് പരാതി. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയർ പ്രതികരിച്ചു. കത്തയച്ച ഒന്നാം തിയതി എവിടെ എന്റെ തൊഴിൽ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. സ്വന്തം നിലക്കും പാർട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയർ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. എന്നാല്‍, കത്ത് എഴുതിയാലും ഇല്ലെങ്കിലും വൻ ക്രമക്കേട് നടന്നെന്നും ഭരണ സമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭരംഗത്താണ്.
Discussion about this post