ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് ഒടുവിലാണ്. ഇന്ത്യൻ സമയം രാവിലെ ഒൻപതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി സമ്പൂർണ വെടിനിർത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിർത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിർത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് വരെ കനത്ത ആക്രമണമാണ് ഇറാനും ഇസ്രയേലും നടത്തിയത്. ഇസ്രയേലിലെ ബീർഷേബയിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ടെഹ്റാൻ ലക്ഷ്യമിട്ട് ഇസ്രയേലും കനത്ത ആക്രമണം നടത്തി. ഖത്തറിലേയും ഇറാഖിലേയും വ്യോമതാവളങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെയായിരുന്നു ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം വന്നത്.
Discussion about this post