നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയം പരിശോധിച്ച് ആവശ്യമായ നിലപാട് എടുത്ത് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിർത്താനായില്ല. യുഡിഎഫിന് ലഭിച്ച വോട്ടുകൾ വർഗീയ ശക്തികളുടെ പിൻബലത്തിലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വോട്ടുകൾ ജയസാധ്യതയില്ലെന്ന് മനസിലാക്കി ഇടതുപക്ഷം ജയിക്കാതിരിക്കാൻ വലതുപക്ഷത്തിന് നൽകിയതായി മനസിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ സ്ഥാനാർഥി തന്നെ വിധി വരുന്നതിന് മുൻപ് പരസ്യമായി പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും മുൻപും വിഡി സതീശൻ എന്ന പ്രതിപക്ഷ നേതാവ് പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ്. ഇതിനു മുൻപുള്ള തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ വി ഡി സതീശൻ വെളിപ്പെടുത്തിയിട്ടുണ്ട്. അന്നൊന്നും പ്രതിഷേധിക്കാതിരുന്നവർ ഇപ്പോൾ പ്രതിഷേധിക്കുന്നതെന്തിനാണ് അദ്ദേഹം ഇപ്പോൾ ഉന്നയിക്കുന്ന ചോദ്യം.
എൽഡിഎഫ് ഒരു വർഗീയ ശക്തികളുടെയും വോട്ട് വാങ്ങാതെയാണ് 66000 ൽ പരം വോട്ട് നേടിയതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇത് അഭിമാനകരമാണെന്നും അദ്ദേഹം പറയുന്നു. മതനിരപേക്ഷ വോട്ടർമാരുടെ പിന്തുണ നേടാനായി. ഈ രാഷട്രീയം ശക്തമായി മുന്നോട്ട് കൊണ്ടു പോകണം എന്നാണ് ഫലം നൽകുന്ന പാഠം. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ തരാതരം പോലെ ഉപയോഗിക്കുന്നത് തുറന്നു കാട്ടണം – അദ്ദേഹം പറഞ്ഞു.