തിരുവനന്തപുരം പനച്ചമൂട് സ്വദേശി പ്രിയവദയെ കൊന്ന കേസിൽ പ്രതി വിനോദിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പ്രിയംവദയെ ബലമായി വീട്ടിലേക്ക് വിളിച്ചു കയറ്റിയതാണെന്നും മുഖത്തടിച്ചപ്പോൾ പ്രിയംവദ ബോധരഹിതയായെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ബോധം തെളിഞ്ഞ് വിളിച്ചു തുടങ്ങിയപ്പോൾ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നും വിനോദിൻ്റെ മൊഴിയിലുണ്ട്. മണ്ണ് വെട്ടിയിടാൻ മാത്രമാണ് താൻ സഹായിച്ചതെന്നാണ് പ്രതി സന്തോഷിന്റെ മൊഴി.
കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്ന് പ്രതി വിനോദ് വ്യക്തമാക്കി. വിനോദിൻ്റെ ഭാര്യാമാതാവും മക്കളുമായിരുന്നു കൊലപാതക വിവരം പുറത്തെത്തിച്ചിരുന്നത്. കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പ്രതി വിനോദ് കുറ്റസമ്മതം നടത്തിയിരുന്നു. പ്രിയംവദയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൂന്നുദിവസം വീട്ടിലെ കട്ടിലിനടിയിലാണ് മൃതദേഹം സൂക്ഷിച്ചത്. കൊലപാതക വിവരം മറച്ചുവെക്കാനും മൃതദേഹം മറവ് ചെയ്യാനും സഹായിച്ചതിൽ സഹോദരൻ സന്തോഷിനെയും പൊലീസ് പ്രതി ചേർത്തിരുന്നു.
പ്രതിയായ അയൽവാസി വിനോദിന്റെയും പ്രിയംവദയുടെയും വീട് ഒരു മതിലിന് അപ്പുറവും ഇപ്പുറവുമാണ്. രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞ ശേഷം ഒറ്റക്കായിരുന്നു പ്രിയംവദയുടെ താമസം. വ്യാഴാഴ്ച രാവിലെ പതിവ് പോലെ കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയ പ്രിയംവദ തിരികെ വന്നില്ല. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നാലു മണിക്കൂർ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
Discussion about this post