ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

Israel Attacks Iran

ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ബങ്കറിലെന്ന് റിപ്പോ‍ർട്ട്. ഇറാൻ്റെ തിരിച്ചടിക്ക് ശേഷമുള്ള സാഹചര്യം ബങ്കറിലിരുന്ന് ഇരുവരും വിലയിരുത്തിയെന്ന് ഇസ്രയേലി ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോ‍ർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി വെള്ളിയാഴ്ച നെതന്യാഹു സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

ഇതിനിടെ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ ടെഹ്‌റാൻ്റെ വ്യോമ പ്രതിരോധ സംവിധാനം നിലവിൽ സജീവമാണെന്നും ഇറാനിയൻ വാ‍ർത്താ ഏജൻസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോ‍ർ‌ട്ട് ചെയ്യുന്നു. ഇതിനിടെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോ‍ർ‌ട്ടുകളുണ്ട്.

ടെൽ അവീവിന് തെക്ക് റിഷോൺ ലെസിയണിലെ ജനവാസ മേഖലയിൽ ഇറാൻ്റെ മിസൈൽ പതിച്ചാണ് ഇതിൽ ഒരാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ യുഎൻ പ്രതിനിധി അമീർ സഈദ് ഇരവാനി വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. 320-ലധികം പേർക്ക് പരിക്കേറ്റുവെന്നും അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇരവാനി വ്യക്തമാക്കിയിരുന്നു.

Exit mobile version