കുംഭമേളയിലെ ബിബിസി റിപ്പോർട്ട് ഉദ്ധരിച്ച് ഉത്തര്‍പ്രദേശ് ബിജെപി സര്‍ക്കാറിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
കോവിഡ് മരണങ്ങൾ പോലെ ദരിദ്രരുടെ മൃതദേഹങ്ങളുടെ കണക്കുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും റെയിൽവേ അപകടങ്ങൾക്ക് ശേഷം സത്യം മറച്ചുവെക്കുന്നതു പോലെയാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാണ് ബിജെപി മോഡൽ, ദരിദ്രരെ കണക്കിലെടുക്കുന്നില്ലെന്നും അവരുടെ മേല്‍ ഉത്തരവാദിത്തങ്ങളൊന്നും കാണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എക്സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്ത് എത്തി. തെറ്റായ വിവരങ്ങളാണ് യോഗി സര്‍ക്കാര്‍ നല്‍കുന്നതെന്ന് അഖിലേഷ് പറഞ്ഞു. വ്യാജകണക്കുകള്‍ പുറത്തുവിട്ടവര്‍ പൊതുജനങ്ങളുടെ വിശ്വാസത്തിന് അര്‍ഹരല്ലെന്നും അദ്ദേഹം പറഞ്ഞു.
2025 ജനുവരി 29ന് പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ സംഖ്യ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നായിരുന്നു ബിബിസി റിപ്പോർട്ട്. 37 പേർ മരിച്ചുവെന്നാണ് സർക്കാർ കണക്കെങ്കിലും ബിബിസിയുടെ അന്വേഷണത്തിൽ കുറഞ്ഞത് 82 മരണങ്ങളെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയത്.
Discussion about this post