കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക്കേസിൽ ആറ് വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കും. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കാനാണ് ഉത്തരവ്.
ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. കർശന ഉപാധികളോടൊണ് ഇവരെ വിട്ടയയ്ക്കുന്നത്. ഒബ്‌സർവേഷനിൽ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. അന്വേഷണവുമായി സഹകരിക്കണമെന്നും മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം. മറ്റ് കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം, നടപടി വേദനാജനകമെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞു. ആരോപണവിധേയരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. സംഘർഷത്തിൽ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം.
Discussion about this post