കൊച്ചി തീരത്തുണ്ടായ കപ്പലപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. വലിയ പാരിസ്ഥിതിക ഭീഷണിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തി. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് ലൈബീരിയൻ ചരക്കുകപ്പൽ ‘എം എസ് സി എൽസ-3’ അപകടത്തിൽപ്പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം.
മുങ്ങിത്താഴ്ന്ന കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ ബുധനാഴ്ച വൈകീട്ട് വരെ കരക്കടിഞ്ഞത് 54 എണ്ണമാണ്. കൊല്ലം ജില്ലയിലാണ് കൂടുതൽ കണ്ടെയ്നറുകൾ അടിഞ്ഞത്. 54 കണ്ടെയ്നറുകളിൽ 22 എണ്ണത്തിൽ എന്തായിരുന്നെന്ന് വ്യക്തമല്ല. ഇവയിലുണ്ടായിരുന്നത് കടലിൽ ഒഴുകി പോയിരിക്കാമെന്നാണ് നിഗമനം.
മിക്ക കണ്ടെയ്നറുകളും തകർന്ന നിലയിലായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, തിരുവനന്തപുരം, വർക്കല, നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കണ്ടെയ്നറുകൾ കരക്കടിഞ്ഞതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.