കേരളത്തിൽ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ കരകവിഞ്ഞൊഴുകാനിടയുള്ളതിനാൽ ആണ് മുന്നറിയിപ്പ് നൽകുന്നത്. പ്രളയ സാദ്ധ്യത കണക്കിലെടുത്ത് വിവിധ നദികൾക്ക് റെഡ്, ഓറഞ്ച് അലർട്ടുകൾ നൽകിയിരിക്കുകയാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നാണ് നിർദേശം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്.
കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടുമാണ് നൽകിയിരിക്കുന്നത്.
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി ജിഡി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷൻ, കാസർകോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കൽ സ്റ്റേഷൻ, കൊടിയങ്ങാട് സ്റ്റേഷൻ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷൻ, മുത്തങ്ങ സ്റ്റേഷൻ, പനമരം സ്റ്റേഷൻ കേന്ദ്ര ജലകമ്മീഷന്റെ മുത്തൻകര സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.