നിലമ്പൂർ നിയോജക മണ്ഡലത്തിൽ ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്. മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് വേഗം നടത്തണമെന്ന ആവശ്യമുന്നയിച്ച് പി.വി.അൻവർ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരുന്നു.
തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പും പിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കണമെന്ന കാര്യത്തിൽ ഘടകക്ഷികൾ ഒന്നിച്ചത്. നിലമ്പൂരിൽ അൻവറിന് വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് സിപിഎമ്മിനും യുഡിഎഫിനും നിർണായകമായാണ് വിലയിരുത്തൽ. താൻ സിപിഎമ്മിനെതിരെയല്ലെന്നും ‘പിണറായിസ’ത്തിന് എതിരെയാണെന്നും ആവർത്തിക്കുന്ന അൻവർ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിമർശനങ്ങൾ ഒരു വിഭാഗം സിപിഎം പാർട്ടി പ്രവർത്തകരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Discussion about this post