ഓപ്പറേഷൻ സിന്ദൂറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഓപ്പറേഷൻ സിന്ദൂർ തട്ടികൂട്ട് യുദ്ധമാണെന്നാണ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. വിനോദസഞ്ചാരികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് അദേഹം കുറ്റപ്പെടുത്തി.
ജനുവരി 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. കശ്മീരിൽ പ്രശ്നം ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം നൽകി. വിവരം ലഭിച്ചതോടെ പ്രധാനമന്ത്രി പരിപാടി റദ്ദാക്കിയെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇത് സംഭവിക്കുമെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും ഇന്റലിജൻസ് എന്തുകൊണ്ട് പോലീസ് വഴി വിനോദസഞ്ചാരികൾക്ക് അതേ വിവരം നൽകിയില്ലയെന്നും അദേഹം ചോദിച്ചു. വിവരം നൽകിയിരുന്നെങ്കിൽ 26 പേരുടെ ജീവൻ രക്ഷിക്കപ്പെടുമായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള സർക്കാർ സൈനിക നടപടി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇപ്പോൾ കോൺഗ്രസ് അധ്യക്ഷന്റെ ഈ പരാമർശങ്ങൾ.