പി വി അന്‍വര്‍ യു ഡി എഫിലെത്തുമോ ?

പി വി അന്‍വറിന്റെ വഴിയേ കോണ്‍ഗ്രസ് പോവുമോ ? തൃണമൂല്‍ കോണ്‍ഗ്രസിന് യു ഡി എഫില്‍ ഇടം കിട്ടുമോ ? നിലമ്പൂരില്‍ അന്‍വര്‍ നടത്തുന്ന സമ്മര്‍ദരാഷ്ട്രീയം ഫലം കാണുമോ ? നിരവധി ചോദ്യങ്ങളാണ് നിലമ്പൂരില്‍ ഉയരുന്നത്. നിലമ്പൂര്‍ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിടയിലും പി വി അന്‍വര്‍ തന്നെയാണ് മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചാവിഷയം.
എല്‍ ഡി എഫിന് എക്കാലവും ബാലികേറാമലയായിരുന്നു നിലമ്പൂര്‍. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം സ്വന്തം തട്ടകമായി വച്ചിരുന്ന നിലമ്പൂരില്‍ കഴിഞ്ഞ രണ്ടുതവണ വിജയിച്ചത് പി വി അന്‍വറായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അത്ര എളുപ്പം തള്ളിക്കളയാനാവില്ലെന്ന ബോധം യു ഡി എഫ് നേതാക്കള്‍ക്കുണ്ട്. ആര്യാടന്‍ മുഹമ്മദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞതോടെയായിരുന്നു കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായ നിലമ്പൂര്‍ മണ്ഡലം കൈവിട്ടത്. കോണ്‍ഗ്രസ് വിമതനായി രംഗത്തെത്തിയ പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ തറപറ്റിച്ചു. ഇതാടെ നിലമ്പൂര്‍ ഇടത്തോട്ടുചരിഞ്ഞു. കോണ്‍ഗ്രസിന് വന്‍ഭീഷണിയുയര്‍ത്തിയ അതേ അന്‍വര്‍ സി പി ഐ എമ്മിനോട് കലഹിക്കുകയും ഇടതുപാളയത്തോട് വിടപറയുകയുമായിരുന്നു. അതിനാല്‍ നിലമ്പൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഒരു വര്‍ഷത്തിനുശേഷം നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷന്റെ റിഹേഴ്സലായാണ് കേരള രാഷ്ട്രീയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. അതിനാല്‍ ഈ തിരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും നിര്‍ണായകവുമാണ്.

Exit mobile version