നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതിയില്ലെങ്കിലും എക്‌സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ്. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാൽ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.
പരാതിയിൽ തുടർനടപടികൾക്ക് താൽപര്യമില്ലെന്ന് വിൻസിയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാൽ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. വിൻസിയുടെ പരാതി ഗൗരവമുള്ളതാണെന്ന് സിനിമാ മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു. വിൻസിയുടെ പരാതി അന്വേഷിക്കുമെന്നും സിനിമയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. നടിയുടെ സമീപനം അഭിനന്ദാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.