ഇൻറലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയതിന് എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന മൊഴി നൽകിയ നടപടി ക്രിമനൽ കുറ്റമെന്നാണ് ഡിജിപി കണ്ടെത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരായ ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രി തന്നെയാണ് തീരുമാനം എടുക്കേണ്ടതും.
ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് ഡിജിപി തന്നെ ശുപാർശ ചെയ്യുന്നത് അസാധാരണമായ സംഗതിയാണ്. പിവി അൻവറിൻറെ ആരോപണത്തിൽ ഡിജിപിയുടെ അന്വേഷണത്തിൽ അജിത് കുമാർ നൽകിയ മൊഴിയാണ് കുരുക്കായത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് മലപ്പുറം മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞുവെന്നായിരുന്നു അജിത് കുമാറിൻറെ മൊഴി.
മൊഴി പുറത്ത് വന്നതിന് പിന്നാലെ സുജിത് ദാസ് ഇക്കാര്യം തള്ളിപ്പറഞ്ഞു. പിന്നാലെ പി വിജയൻ സർക്കാറിനെ സമീപിച്ചു. ഒന്നുകിൽ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തനിക്ക് നിയമനടപടിക്ക് അനുമതി നൽകണം ഇതായിരുന്നു ആവശ്യം. വിജയൻ്റെ ആവശ്യത്തിലാണ് സർക്കാർ ഡിജിപിയുടെ അഭിപ്രായം തേടിയത്.
Discussion about this post