വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്ക് എന്ന ലേഖനം പിൻവലിച്ച് ആർഎസ്എസ് വാരികയായ ഓർഗനൈസർ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണ് എന്ന് ചൂണ്ടിക്കാട്ടി ശശാങ്ക് കുമാർ ദ്വിവേദി എഴുതിയ ലേഖനമാണ് പിൻവലിച്ചത്. വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ആർഎസ്എസ് വാരിക പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം പിൻവലിച്ചത്.
രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി കത്തോലിക്ക സഭക്കുണ്ട് എന്നാണ് ലേഖനത്തിൽ പറയുന്നത്. പള്ളികൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ ഭൂമിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സ്വത്തിന്റെ ആകെ മൂല്യം ഏകദേശം 20,000 കോടി വരുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.ബ്രിട്ടീഷ് ഭരണകാലത്ത് ചർച്ച ആക്ടിന്റെ സഹായത്തോടെയാണ് കത്തോലിക്ക സഭ സ്വത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയത്. ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഇനി സഭയുടെ സ്വത്തായി അംഗീകരിക്കപ്പെടില്ലെന്ന് 1965ൽ കേന്ദ്ര സർക്കാർ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിൽ അയവ് വരുത്തിയതിനാൽ സഭയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമികളുടെ നിയമസാധുത പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇത് തുടർച്ചയായ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലവിൽ കത്തോലിക്ക സഭക്ക് തന്നെയാണെങ്കിലും നിയമപരവും ഭരണപരവുമായ ചർച്ചകൾ വികസിക്കുമ്പോൾ ഭൂമിയുടെ നിയമസാധുത സംബന്ധിച്ച ചോദ്യം നിലനിൽക്കാൻ സാധ്യതയുണ്ടെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
Discussion about this post