സെക്രട്ടേറിയറ്റ് പടിക്കലെ സമരം 50-ാം ദിവസത്തിലേക്ക് കടന്നപ്പോൾ മുടി മുറിച്ച് ആശമാർ പ്രതിഷേധമുയർത്തി. സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ എന്ന ആശവർക്കർ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കൾ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് ഇവരുടെ തീരുമാനം.
ഫെബ്രുവരി 10-ാം തീയതിയാണ് വിവിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. രാപകൽ സമരം 50-ാം ദിവസത്തിൽ എത്തിയതോടെയാണ് ആശാവർക്കർമാർ മുടിമുറിച്ചത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ സമരവേദിയിൽ മുടി മുറിക്കൽ സമരത്തിൽ പങ്കാളികളായി. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Discussion about this post