കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നതിന് പിന്നിൽ ഇതരസംസ്ഥാനക്കാരുടെ റാക്കറ്റെന്ന് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരും ഈ റാക്കറ്റിലെ മുഖ്യ കണ്ണികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബംഗാൾ സ്വദേശികളായ അഹിന്ത മണ്ഡൽ, സുഹൈൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
രാത്രി 10 മണിയോടെയാണ് ആലുവയിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിൽ നിന്നും ലഹരിക്കടത്തിൽ കണ്ണിയായ മറ്റൊരാളെ കൂടി പൊലീസ് തിരിച്ചറിയുകയും പിടികൂടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ദീപുവെന്നയാളെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും ഒന്നരക്കിലോ കഞ്ചാവും പിടികൂടി.
മറ്റുസംസ്ഥാനങ്ങളിൽ കുറഞ്ഞവിലയിൽ കഞ്ചാവ് വാങ്ങി ട്രെയിൻമാർഗം കൊച്ചിയിലേക്ക് എത്തിക്കുകയും മൂന്നിരട്ടി വിലയ്ക്ക് വിൽക്കുകയുമാണ് ചെയ്യുന്നത്. ഏജന്റുമാരെ ഉപയോഗിച്ചാണ് വിൽപ്പന. ഒരാൾക്ക് 1000 രൂപ കമ്മീഷൻ ലഭിക്കുമെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂർവ്വ വിദ്യാർത്ഥി ഷാരിഖ് ഈ മാസം മാത്രം 60,000 രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്ക് കൈമാറിയത്.