ഫെബ്രുവരി 27ന് കേരളത്തിൽ മൽസ്യത്തൊഴിലാളി യൂണിയനുകളുടെ തീരദേശ ഹർത്താൽ. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കടൽ മണൽ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹർത്താലിൻ്റെ ഭാഗമായി മത്സ്യമാർക്കറ്റുകൾ പ്രവർത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായി നേരിടുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് തീരുമാനം.
ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ കടൽഖനനത്തിന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാർക്കറ്റുകളും ഹർത്താലുമായി സഹകരിക്കുമെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.