കുടിവെള്ളത്തിൽ ബിജെപി വിഷം കലക്കിയെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് എട്ട് മണിക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് നിർദേശം. കെജ്‌രിവാളിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് ദില്ലി നിവാസികളുടെ വെള്ളം കുടി മുട്ടിക്കാൻ ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻറെ ആരോപണം. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
കെജ്‌രിവാളിന്റെ പ്രസ്താവന ജനാധിപത്യത്തിന് നല്ലതല്ല എന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ദില്ലി മുഖ്യമന്ത്രിയായി ഇരുന്ന ഒരാൾ ഇത്തരം പ്രസ്താവന നടത്തുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ പോലും ഉന്നയിക്കാത്ത ആരോപണമാണ് കെജ്‌രിവാൾ നടത്തുന്നതെന്നും പരാജയം മറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി ആരോപിച്ചു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയും കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നു. മലിനീകരണം, വിലക്കയറ്റം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മാധ്യമങ്ങൾ മലിനീകരണത്തെക്കുറിച്ചോ വിലക്കയറ്റത്തെക്കുറിച്ചോ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചോ സംസാരിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
അക്രമവും വിദ്വേഷവും ഡൽഹിയെ വിഴുങ്ങിയപ്പോൾ കെജ്‌രിവാളിനെ എവിടെയും കാണാനായില്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയാണ് ‘മദ്യ അഴിമതിയുടെ ശില്പി’ എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെജ്രിവാളിന് ഭയമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.