ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ. കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസാണ് വിധി പ്രസ്താവിച്ചത്.
കുറ്റം ചെയ്തിട്ടില്ലെന്നും കേസിൽ തന്നെ പ്രതിയാക്കിയതാണെന്നുമായിരുന്നു സഞ്ജയ് റേയിയുടെ വാദം. മാനസാന്തരത്തിന് സമയം നൽകമണെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷനൽകണമെന്നുമുള്ള സിബിഐ വാദം കോടതി തള്ളി. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതി മരണം വരെ ജയിലിൽ തുടരണമെന്നും കോടതി വിധിച്ചു. വെള്ളിയാഴ്ച കേസിൽ സഞ്ജയ് റോയി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി പറയാൻ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു പ്രതി സഞ്ജയ് റോയി. ആദ്യം കൊൽക്കത്ത പൊലീസും തുടർന്ന് സിബിഐയുമാണ് കേസ് അന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവത്തിൽ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.
Discussion about this post