രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. 2023 ഒക്ടോബറിൽ പുറത്തിറക്കിയ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും അതിൽ എന്തെങ്കിലും പിഴവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യകാന്ത്, ബിവി നാഗരത്ന, പിഎസ് നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഹർജികളിൽ തുറന്ന വാദം കേൾക്കാൻ വിസമ്മതിച്ചു.
ജസ്റ്റിസ് പിഎസ് നരസിംഹ 2023 ഒക്ടോബറിൽ വിധി പറഞ്ഞ ബെഞ്ചിലും ഉൾപ്പെട്ടിരുന്നു. ഇതിനകം റിട്ടയർ ചെയ്ത ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടിനോടും ഹിമാ കോഹ്ലിയോടും സംസാരിച്ചുവെന്നും വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് തങ്ങൾ മനസിലാക്കിയെന്നും ബെഞ്ച് അറിയിച്ചു.
ഇപ്പോൾ ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 2024 ജൂലൈയിൽ വിധി പുനപരിശോധിക്കണ ആവശ്യം നിരസിച്ചിരുന്നു. ഇതിന് ശേഷമാണ് പുനപരിശോധനാ ഹർജികൾ പരിശോധിക്കാൻ ബെഞ്ച് രൂപീകരിച്ചത്.
സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകാനാകില്ലെന്നും ഇത് സംബന്ധിച്ച നിയമനിർമാണം പാർലമെന്റാണ് നടത്തേണ്ടത് എന്നുമായിരുന്നു 2023 ഒക്ടോബറിൽ കോടതിയുടെ വിധി. വിവാഹത്തിനുള്ള അവകാശം മൗലികമല്ലെന്നും സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുമതി നൽകാനാകില്ലെന്നും കോടതി അന്ന് വിധിയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post