മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ച് ശിവസേന ഉദ്ദവ് താക്കറെ പക്ഷം മുഖപത്രം ‘സാമ്‌ന’.
ഗദ്ച്ചിറോളിയിൽ പ്രമുഖരായ 11 നക്‌സൽ നേതാക്കൾ കീഴടങ്ങിയ സംഭവത്തിലാണ് സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രകീർത്തിച്ച് പത്രം മുഖപ്രസംഗം എഴുതിയത്.
‘ദേവപ്രഭുവിന് അഭിനനന്ദനങ്ങൾ’ എന്ന തലക്കെട്ടിലാണ് ‘സാമ്‌ന’ ഇന്നത്തെ മുഖപ്രസംഗത്തിൽ മഹായുതി സർക്കാരിനെയും മുഖ്യമന്ത്രി ഫഡ്‌നാവിസിനെയും പ്രകീർത്തിക്കുന്നത്.
അതേസമയം, നല്ല കാര്യം ചെയ്തതുകൊണ്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രകീർത്തിച്ചതെന്ന് മുതിർന്ന സേന നേതാവും പാർലമെന്റ് അംഗവുമായ സഞ്ജയ് റാവത്തും പ്രതികരിച്ചു.
നക്‌സലൈറ്റുകൾ കീഴടങ്ങി ഭരണഘടനയുടെ പാതയിൽ സഞ്ചരിക്കാൻ തീരുമാനിച്ചാൽ അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പഴയ മന്ത്രിക്ക് അതു ചെയ്യാമായിരുന്നു. പകരം, നക്‌സലിസത്തിനു വളർച്ച നൽകുന്ന തരത്തിൽ ഏജന്റുമാരെ നിർത്തി പണം തട്ടുകയാണ് അദ്ദേഹം ചെയ്തത്. ഞങ്ങൾ മുൻപ് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ‘സാമ്‌ന’യുടെയും ഉദ്ദവ് സേനയുടെയും നിലപാട് മാറ്റം കൗതുകമുണർത്തുന്നതാണ്.
Discussion about this post