സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. ബിജെപി നേതൃത്വവുമായി ഇടഞ്ഞ സാനിപ് വാര്യർ കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ഇപ്പോൾ നിർണായക നീക്കം നടത്തിയിരിക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് ഈ അപ്രതീക്ഷിത ട്വിസ്റ്റ്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചർച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിർണ്ണായക സാഹചര്യത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാർട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാർട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ പ്രോകോപിതനാക്കിയത്. ചില പരാതികളുടെ പേരിൽ നേരത്തെതന്നെ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉന്നയിച്ചിരുന്നു.
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചർച്ച നടത്തിയിരുന്നു. എകെ ബാലന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. അനൗപചാരിക ചർച്ചകൾ സിപിഎം നടത്തിയിട്ടുണ്ടെങ്കിലും ആദ്യം മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞതിന് ശേഷം മതി സ്വീകരിക്കൽ എന്നായിരുന്നു സിപിഎം തീരുമാനം.
Discussion about this post