ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചപ്പോൾ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറവ് രേഖപ്പെടുത്തി. വയനാട്ടിൽ 64.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 73.57 ശതമാനമായിരുന്നു. ചേലക്കരയിൽ രേഖപ്പെടുത്തിയത് 72.77 ശതമാനം വോട്ടാണ്. മുൻ തിരഞ്ഞെടുപ്പിൽ ഇത് 77.40 ശതമാനമായിരുന്നു. പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് ചേലക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പറഞ്ഞു. മണ്ഡലത്തിൽ കടുത്ത മത്സരം ഉണ്ടായില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് അഭിപ്രായപ്പെട്ടു.
വയനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ കുറവ് വന്നിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ മാനന്തവാടിയിൽ 62.61 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. സുൽത്താൻ ബത്തേരി-61.48, കൽപറ്റ-64.24, തിരുവമ്പാടി-65.46, ഏറനാട്-68.12, നിലമ്പൂർ-60.98, വണ്ടൂർ-63.38 ശതമാനം പോളിങും രേഖപ്പെടുത്തി. ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിൽ ആകെ പോൾ ചെയ്തത് 720 വോട്ടുകൾ മാത്രമാണ്. മേപ്പാടിയിൽ 1168 പേർക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇവരിൽ 112 പേർ ഉരുൾപൊട്ടലിൽ മരിച്ചവരോ കാണാതായവരോ ആണ്.
Discussion about this post