പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവർത്തിച്ച് സന്ദീപ് വാര്യർ. പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. സംഘടനയിൽ ഒരാൾ കയറിവരുന്നതിനെ റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടം ഉണ്ട്. ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്.ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
താൻ പരാതി ഉന്നയിച്ച ആളാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു വരണം എന്ന് പറയുമ്പോൾ തൻറെ ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്. ഈ പ്രശ്നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽവച്ച് സഹപ്രവർത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡണ്ട് ചെയ്യേണ്ടത്.
കൃഷ്ണകുമാർ തോറ്റാൽ തൻറെ തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കം നടക്കുന്നതായി സംശയമുണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ജയിക്കാൻ ആണെങ്കിൽ ശോഭാസുരേന്ദ്രനോ കെ. സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന ഉദ്ദേശമുണ്ടോ എന്ന സംശയമുണ്ട്. അനായാസം വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ വന്നാൽ സാധിക്കുമായിരുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർത്ഥി വന്നാൽ പാർട്ടിക്ക് ഗുണകരമാവില്ല എന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിന് മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിൻറെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവർക്കെതിരെ പാർട്ടി നടപടിയെടുക്കേണ്ടതാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.