500 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വർഷങ്ങൾക്ക് ശേഷമാണ് ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ ദീപാവലി ആഘോഷിക്കുന്നത്. ഇത്തരമൊരു ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ എല്ലാവരും ഭാഗ്യവാന്മാരാണെന്ന് മോദി പറഞ്ഞു. റോസ്ഗാർ മേളയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.
“എല്ലാ പൗരന്മാർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു. വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ഞങ്ങളും ദീപാവലി ആഘോഷിക്കും. ഈ വർഷത്തെ ദീപാവലി ഏറെ പ്രത്യേകതയുള്ളതാണ് . 500 വർഷങ്ങൾക്ക് ശേഷം, അയോധ്യയിലെ തന്റെ മഹത്തായ ക്ഷേത്രത്തിൽ ശ്രീരാമൻ ഇരിക്കുന്നു, അദ്ദേഹത്തിന്റെ മഹത്തായ ക്ഷേത്രത്തിൽ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്. ഇത്തരമൊരു സവിശേഷവും മഹത്തായതുമായ ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ എല്ലാവരും വളരെ ഭാഗ്യവാന്മാരാണ്,” പ്രധാനമന്ത്രി പറഞ്ഞു.
പ്രൗഢ ഗംഭീരമായ ദീപാവലി ആഘോഷത്തിനാണ് അയോദ്ധ്യ തയ്യാറെടുക്കുന്നത്. സരയൂ നദിയുടെ തീരത്ത് 25 മുതൽ 28 ലക്ഷം വരെ ചിരാതുകൾ തെളിയിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനാണ് യുപി സർക്കാരിന്റെ നീക്കം.