കൊച്ചി: ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ല എന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് വിൽപ്പന നടത്തി എന്നാൽ വാഗ്ദാന ലംഘനം നടത്തിയ ബാങ്കിൻറെ നടപടി അധാർമിക വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം കൂവപ്പടി സ്വദേശി അരുൺ എം ആർ, മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന RBL Bank ന് എതിരെ സമർപ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്.
ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ല എന്ന ഉറപ്പിലാണ് ക്രെഡിറ്റ് കാർഡ് നൽകിയത്. കാർഡ് ലഭിച്ചതിന് ശേഷം അമ്പതിനായിരം രൂപ കാർഡ് വഴി പെട്രോൾ പമ്പിൽ ഉപയോഗിച്ചു. 40 ദിവസം കഴിഞ്ഞിട്ടും പെയ്മെൻറ് അടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും പരാതിക്കാരന് ബാങ്കിൽ നിന്ന് ലഭിച്ചില്ല. ഫോൺ മുഖേനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടിയില്ല. തുടർന്ന് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പരാതിക്കാരൻ തീരുമാനിച്ചു. പിന്നീട് 50,590 രൂപ നൽകാനാണ് ബാങ്ക് നിർദ്ദേശിച്ചത്. ആ തുക ഫോൺ പേ മുഖേനെ പരാതിക്കാരൻ നൽകുകയും ചെയ്തു.
എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് വീണ്ടും 4,718 രൂപ കൂടി നൽകണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. പിന്നീട് അത് 13,153 രൂപയായി വർദ്ധിപ്പിച്ചു. അതിന് ശേഷം, അഭിഭാഷകൻ മുഖേനെ ബാങ്ക് അയച്ച നോട്ടീസിൽ 14,859 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ,നോട്ടീസിൽ പരാമർശിക്കുന്ന നമ്പർ ക്രെഡിറ്റ് കാർഡ് തനിക്ക് നൽകിയിട്ടില്ല എന്നാണ് പരാതിക്കാരൻ കോടതി മുമ്പാകെ ബോധിപ്പിച്ചത്.
സിബിൽ സ്കോർ 760ൽ നിന്നും 390 ആയി കുറഞ്ഞു. ഇതുമൂലം ബാങ്കുകൾ തനിക്ക് വായ്പ നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
“ഇടപാടുകളിൽ സുതാര്യതയും വിശ്വസ്തതയും വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ചിലത് പിന്നീട് ഉപഭോക്താക്കളെ കബളിപ്പിക്കുകയും അവരുടെ മനസ്സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും ആയതിനാൽ നഷ്ടപരിഹാരം നൽകാൻ അത്തരം ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്നു ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.
സിബിൽ സ്കോറിൽ വീഴ്ച വരുത്തിയവരുടെ പട്ടികയിൽ നിന്നും പരാതിക്കാരൻ്റെ പേര് ഉടനടി നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൂടാതെ, ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണമെന്നും ബാങ്കിന് കോടതി ഉത്തരവ് നൽകി.
Discussion about this post