കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ. പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയിൽ ഉയർത്തിയത്. ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണമെന്നും നവീൻ ബാബു കണ്ണൂരിൽ പ്രവർത്തിച്ചതുപോലെ മറ്റിടങ്ങളിൽ പ്രവർത്തിക്കരുതെന്നും പി പി ദിവ്യ വേദിയിൽ പറഞ്ഞിരുന്നു.
‘കേരള മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ആദ്യം പറഞ്ഞത് ഫയൽ എന്നത് മനുഷ്യജീവിതമാണ്. വിമർശനമായി പറയുന്നതാണെന്ന് പറയരുത്. എന്റെ കൈയ്യിലുള്ള ഫയൽ മനുഷ്യന്റെ ജീവിതമാണെന്ന് എത്രപേർക്ക് തോന്നിയിട്ടുണ്ട്. യാത്രയയപ്പിൽ എഡിഎമ്മിന് ആശംസകൾ നേരുകയാണ്. മറ്റൊരു ജില്ലയിലേക്ക് പോവുകയാണല്ലോ. മുൻ എഡിഎം ഉണ്ടായിരുന്നപ്പോൾ നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം വന്നപ്പോൾ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല. പക്ഷെ, ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ടാണ്. സൈറ്റ് പോയി നോക്കണം എന്നാണ് പറഞ്ഞത്. ഒന്നോ രണ്ടോ തവണ വിളിച്ചു. പിന്നീടൊരു ദിവസം സൈറ്റ് പോയി നോക്കിയെന്ന് മറുപടി പറഞ്ഞു.
അടുത്ത ദിവസം സംരംഭകൻ എന്നോട് പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചു. ചില പ്രശ്നങ്ങൾ ഉണ്ട്. വളവും തിരിവും ഉള്ളതിനാൽ എൻഒസി കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു. മാസങ്ങൾ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എൻഒസി കിട്ടിയെന്ന് പറഞ്ഞു. അത് എന്തായാലും നന്നായി. എൻഒസി കിട്ടിയത് എങ്ങനെയെന്ന് എനിക്കറിയാം. എൻഒസി കൊടുത്തതിന് നന്ദി പറയുന്നു. ജീവിതത്തിൽ സത്യസന്ധത പാലിക്കണം. കണ്ണൂരിൽ അദ്ദേഹം നടത്തിയത് പോലെയായിരിക്കരുത് അടുത്ത സ്ഥലത്തെ പ്രവർത്തനം. മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കുക. സർവ്വീസ് സർവ്വീസാണ്. ഒരു നിമിഷം മതി. ആ നിമിഷത്തെക്കുറിച്ച് ഓർത്തുകൊണ്ട് നമ്മൾ എല്ലാവരും കയ്യിൽ പേന പിടിക്കണം. ഉപഹാരം സമർപ്പിക്കുന്ന ചടങ്ങളിൽ ഞാൻ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’, എന്നാണ് പി പി ദിവസം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച യാത്രയയപ്പിൽ പറഞ്ഞത്. നവീൻ ബാബുവിനെ വേദിയിലിരുത്തികൊണ്ടാണ് ദിവ്യയുടെ ആരോപണം.