പൊലീസിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് പി വി അൻവർ. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു എന്നും തട്ടിപ്പ് സംഘത്തിൻറെ സ്വഭാവം കാണിക്കുന്നുമെന്നുമാണ് വിമർശനം. ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസർകോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണ്. അബ്ദുൾ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും പി വി അൻവർ വിമർശിച്ചു. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസർകോട്ട് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താറിൻ്റെ ബന്ധുക്കളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അൻവർ.
കേരളത്തിൽ പൊലീസിൻ്റെ ഏറ്റവും വലിയ ഇരകൾ ഓട്ടോ തൊഴിലാളിക്കും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ്. തട്ടിപ്പ് സംഘത്തിൻ്റെ തനി സ്വഭാവമാണ് പൊലീസ് കാണിക്കുന്നത്. കേരളത്തിൽ പൊലീസിനെ കണ്ടാൽ ജനങ്ങൾക്ക് പേടിയാണ്. പൊലീസ് സ്റ്റേഷനിലേക്ക് പൊതുപ്രവർത്തകർക്ക് കയറി ചെല്ലാൻ സാധിക്കുന്നില്ല. എല്ലാം മറച്ചു വെച്ച് മാന്യമായ ഭരണം നടത്തുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
എസ്ഐ അനൂപിനെ പിരിച്ച് വിടണമെന്നും പി വി അൻവർ ആവശ്യപ്പെട്ടു. സർക്കാർ സത്താറിൻ്റെ കുടുംബത്തിന് വീട് വെച്ച് കൊടുക്കണം. കുടുംബത്തിൻ്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ 10 രൂപയെങ്കിലും കുടുംബത്തിന് നൽകണമെന്നും പി വി അൻവർ ആവശ്യപ്പെടുന്നു.