ഹരിയാന വോട്ടെണ്ണൽ പുരോഗമിക്കവേ വിജയം ഉറപ്പിച്ച് ബിജെപി. മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ വസതിയിൽ കേന്ദ്ര മന്ത്രിയും ഹരിയാനയുടെ ചാർജുള്ള നേതാവുമായ ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തുകയാണ്. തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളും ഖട്ടറുടെ വസതിയിലെത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളാണ് നടക്കുന്നതെന്നാണ് സൂചന.
അതേസമയം ഹരിയാനയിലെ ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വിനേഷ് ഫോഗട്ട് വിജയിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നില മാറിമറിഞ്ഞ മത്സരമായിരുന്നു ജുലാനയിലേത്. എന്നാൽ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ മുന്നോട്ടു കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകൾ എണ്ണാൻ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അപ്‌ഡേഷൻ വൈകുന്നതിനെതിരെ കോൺഗ്രസ് പരാതി നൽകി. കോൺഗ്രസ് നേതാവ് ജയറാം രമേഷാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നൽകിയത്. 10-11 റൗണ്ടുകൾ പൂർത്തിയായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ 4-5 റൗണ്ടുകളുടെ ഫലങ്ങൾ മാത്രമാണ് വെബ്‌സൈറ്റിൽ പങ്കുവെച്ചത്. ഇത് പ്രാദേശിക ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണ് എന്നാണ് കോൺഗ്രസിന്റെ ആരോപണം. നിലവിൽ ബിജെപി 49, കോൺഗ്രസ്-35, ഐഎൻഎൽഡി-02, മറ്റുള്ളവർ-04 എന്നിങ്ങനെയാണ് ഹരിയാനയിലെ വോട്ട് നില.
Discussion about this post