കൊച്ചി: അമിത ജോലി ജോലി ഭാരത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആൻഡ് യങിനെതിരെ ആരോപണവുമായി പിതാവ് രംഗത്ത്. ജോലിക്ക് മേൽ അമിത ജോലി നൽകുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് മരിച്ച അന്നയുടെ അച്ഛൻ സിബി ജോസഫ് പറഞ്ഞു. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് ഉണ്ടായിട്ടുള്ളത്. അന്നയുടെ സംസ്‌കാര ചടങ്ങുകളിൽ പോലും കമ്പനി പ്രതിനിധികൾ പങ്കെടുത്തില്ലെന്ന് സിബി ജോസഫ് പറയുന്നു.
ഇക്കഴിഞ്ഞ മാർച്ച് പതിനെട്ടിനാണ് അന്ന ജോലിക്ക് പ്രവേശിച്ചത്. ടാക്‌സ് ഓഡിറ്റ് വിഭാഗത്തിലായിരുന്നു ജോലി. ബജാജ് ഓട്ടോയുടെ അടക്കം ഓഡിറ്റിംഗ് ചെയ്തിരുന്നത് അന്നയായിരുന്നു. ഇത്തരത്തിലുള്ള കമ്പനികൾ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ അന്നയ്ക്ക് അമിത ജോലി ഭാരം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോൾ പലപ്പോഴും രാത്രി ഒന്നര മണിയാകും. അന്നയ്ക്ക് വീട്ടിലെത്തിയിട്ടും ജോലി ചെയ്യേണ്ടിവന്നിരുന്നുവെന്നും പിതാവ് പറഞ്ഞു.
പല ദിവസങ്ങളിലും അന്ന ഉറങ്ങിയിരുന്നില്ല. അവൾ താമസിക്കുന്ന സ്ഥലത്ത് പത്ത് മണിവരെയേ ഭക്ഷണം ലഭിക്കുമായിരുന്നുള്ളൂ. താമസിച്ചു വരുന്നതുകൊണ്ട് പലപ്പോഴും അന്ന ഭക്ഷണം കഴിക്കുമായിരുന്നില്ല. ഉറക്ക കൃത്യസമയത്ത് ഭക്ഷണവുമില്ലാതെ വന്നതോടെ അന്നയ്ക്ക് ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു തുടങ്ങിയെന്നും പിതാവ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യൻ മകൾ നേരിട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആൻഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയർമാൻ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
EY Pune employee Anna Sebastian Perayil dies.
Discussion about this post