പരാതിക്കാരി പറഞ്ഞ കാലയളവിൽ സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതിന് തെളിവ്

Siddique Case Me too

നടൻ സിദ്ദിഖിനെതിരെ യുവനടി കൊടുത്ത പീഡന പരാതിയിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. നടിയുടെ പരാതിയിൽ പറഞ്ഞ കാലയളവിൽ സിദ്ദിഖ് മാസ്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു എന്നതിന തെളിവു കിട്ടിയിട്ടുണ്ട്. 2016 ജനുവരി 28നാണ് സിദ്ദിഖ് മുറിയെടുത്തതെന്നു ഹോട്ടൽ രേഖകളിലുണ്ട്. സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി പരാതിക്കാരി പൊലീസിനോടു പറഞ്ഞതും ഇതേ കാലയളവായിരുന്നു. ജനുവരിയിലോ ഫെബ്രുവരിയിലോ പീഡനം നടന്നെന്നായിരുന്നു പരാതിക്കാരി പറഞ്ഞത്. സിദ്ദിഖ് മുറിയെടുത്തതിന്റെ രേഖ, നടി ഹോട്ടലിലെ സന്ദർശക റജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരങ്ങൾ, സിനിമയുടെ പ്രിവ്യൂ നടന്നതിന്റെ രേഖകൾ തുടങ്ങിയവയാണു പൊലീസ് ശേഖരിച്ച്‌ വരുന്നത്.

അക്കാലത്ത് ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരുടെയും പരാതിക്കാരിയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർമാർ, പ്രിവ്യൂവിൽ പങ്കെടുത്തവർ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. 2016 ജനുവരി 28നാണ് സിനിമയുടെ പ്രിവ്യൂ നിള തിയറ്ററിൽ നടന്നത്. അതേ ദിവസമാണ് നടൻ സിദ്ദിഖ് മസ്കറ്റ് ഹോട്ടലിൽ താമസിച്ചതും. പ്രിവ്യൂ നടന്ന ദിവസം യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതി.

ജനുവരി, ഫെബ്രുവരി മാസത്തിലെ താമസക്കാരുടെ വിവരങ്ങൾ രേഖാമൂലം കൈമാറാൻ പൊലീസ് ഹോട്ടൽ അധികൃതരോടു നിർദേശിച്ചു. അതേസമയം ഹോട്ടലിൽവച്ച് നടിയെ കണ്ടിട്ടില്ലെന്നായിരുന്നു സിദ്ദിഖിന്റെ വാദം. ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസ്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

Exit mobile version