54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആട് ജീവിതം 9 പുരസ്‌കാരങ്ങൾ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനിൽ കെ എസ്, മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം-റസൂൽ പൂക്കുട്ടി, ശരത്‍ മോഹൻ, മേക്കപ്പ് ആർടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം,മികച്ച നടനുള്ള ജൂറി പരാമർശം- കെ ആർ ഗോകുൽ എന്നിവയാണ് ആടുജീവിതം വാരിക്കൂട്ടിയ അവാർഡുകൾ. ബീന ആർ ചന്ദ്രനും ഉർവശിയും സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിമാരായി. കാതൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം രോഹിത് സംവിധാനം ചെയ്ത ‘ഇരട്ട’ യാണ്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. പ്രിയനന്ദനൻ, അഴകപ്പൻ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻഎസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്. 2023ൽ സെൻസർ ചെയ്‍ത സിനിമകളാണ് അവാർഡിനായി പരിഗണിച്ചത്.
2018, ആടുജീവിതം, കണ്ണൂർ സ്‌ക്വാഡ്, ഉള്ളൊഴുക്ക് ഉൾപ്പെടെ ഒരു ഡസനിലേറെ ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള പട്ടികയിൽ പരിഗണിക്കപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ 150 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. രണ്ടാംഘട്ടത്തിൽ അത് 38 ആയി ചുരുങ്ങി. പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട പല ചിത്രങ്ങളും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
നവാഗതരുടെ 22 ചിത്രങ്ങൾ മത്സരത്തിന് എത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്‌കാരം നിർണയിച്ചത്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ രണ്ട് സ്റ്റുഡിയോകളിലാണ് ഇത്തവണയും പുരസ്‌കാരനിർണയം നടത്തിയത്.