മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയ്ക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയ്ക്ക് ജാമ്യം. ഇഡി, സിബിഐ എന്നിവയെടുത്ത കേസുകളിലാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് സിസോദിയയുടെ ഹര്‍ജി പരിഗണിച്ചത്.

രണ്ടു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന നിബന്ധനകളാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അറസ്റ്റിലായി 17 മാസങ്ങള്‍ക്ക് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്.

സിസോദിയയെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ ഇടേണ്ടതില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഒരു വ്യക്തി അറസ്റ്റിലായാല്‍ വേഗത്തിലുള്ള വിചാരണ തടവില്‍ കഴിയുന്നയാളുടെ അവകാശമാണെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരുകളുള്ള വ്യക്തിയാണ്. അതിനാല്‍ ഓടിപ്പോകുമെന്ന ആശങ്ക വേണ്ട. എങ്കിലും നിബന്ധന വെക്കാന്‍ തയ്യാറാകുന്നു. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധി അസാധുവാക്കുന്നതായും സുപ്രീംകോടതി വ്യക്തമാക്കി.

Exit mobile version