ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഇവർ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ഭരണവിരുദ്ധ കലാപത്തിൽ ഇന്നലെ മാത്രം 98 പേരാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്.
ധാക്കയിൽ ആയിരക്കണക്കിന് അക്രമാസക്തരായ ജനക്കൂട്ടം തെരുവിൽ നിലയുറപ്പിച്ചതായാണ് വിവരം. പ്രക്ഷോഭകാരികളായ വിദ്യാർത്ഥികളും അവരുടെ കുടുംബവും തെരുവിൽ ആഘോഷം തുടങ്ങിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥി പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് 98 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസുമായും ഭരണകക്ഷി പ്രവർത്തകരുമായും പ്രതിഷേധക്കാർ ഏറ്റുമുട്ടി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പതിനായിരക്കണക്കിന് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും സ്റ്റൺ ഗ്രനേഡുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സർക്കാർ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധത്തിൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. രാജ്യത്തെ ക്രമസമാധാന നില കൈവിട്ടു പോകുന്നുവെന്ന തിരിച്ചറിവിലായിരുന്നു അത്തരമൊരു നീക്കത്തിലേക്ക് സർക്കാർ എത്തിയത്.
1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സർക്കാർ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2018ൽ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുൾപ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് തെരുവിലുള്ളത്. ഇതിനിടെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി റദ്ദാക്കിയെങ്കിലും പ്രതിഷേധം തണുത്തില്ല. ഇതിന് പിന്നാലെ ഹസീന രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ പ്രക്ഷോഭം കടുപ്പിക്കുകയായിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയും നേർക്കുനേർ എത്തിയതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായത്.
Discussion about this post