ഷിരൂരിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം ഗംഗാവലി നദിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്കായി ഇറങ്ങിയത്. നദിയിലെ അടിയൊഴുക്കും, ഡൈവിംഗ് നടത്താൻ അനുയോജ്യമാണോ എന്നും ആദ്യ ഘട്ടത്തിൽ പരിശോധിക്കും.
ലോറിയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ള ഐ ബോർഡ് പരിശോധന തുടങ്ങുമ്പോൾ ഉച്ചയ്ക്ക് ഒരു മണി കഴിയുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇതിന് മുന്നോടിയായാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഐബോഡിനായുള്ള ബാറ്ററി ദില്ലിയിൽ നിന്നും ട്രെയിൻ മാർഗം കാർവാർ സ്റ്റേഷനിൽ എത്തിച്ചു. ഡ്രോൺ പറന്നു തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ വിവരം ലഭിക്കും.
പുഴയിൽ ഇറങ്ങാൻ പറ്റുന്ന സാഹചര്യം വന്നാൽ നേവിയുടെ മുങ്ങൽ വിദഗ്ധൻമാർ ലോറിക്ക് അരികിലേക്ക് എത്തി മനുഷ്യ സാന്നിധ്യം ഉണ്ടോ എന്ന് ആദ്യം ഉറപ്പാക്കും. പിന്നീടായിരിക്കും കുത്തൊഴുക്കുള്ള പുഴയിൽ ലോറി ഉറപ്പിച്ച് നിർത്തുന്നതിനുള്ള ജോലി പൂർത്തിയാക്കുക.ലോറിയിൽ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കുകയും വേണം.
കര-നാവിക സേനയും എൻഡിആർഎഫും അഗ്നിരക്ഷാ സേനയും ഉൾപ്പെടെ 200 ഓളം പേരാണ് ദൗത്യത്തിൽ ഇന്ന് പങ്കെടുക്കുന്നത്. 31 എൻഡിആർഎഫ് അംഗങ്ങൾ, 42 എസ്‌ഡിആർഎഫ് അംഗങ്ങൾ എന്നിവർ ദൗത്യത്തിൽ പങ്കാളിയാകുന്നു. ഇവർക്കൊപ്പം കരസേനയുടെ 60 അംഗങ്ങൾ, നാവികസേനയുടെ 12 ഡൈവർമാർ എന്നിവരും സ്ഥലത്തുണ്ട്. കർണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തിൽ പങ്കാളികളാണ്. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ സാങ്കേതിക സംഘം സ്ഥലത്തുണ്ട്. ഇത് കൂടാതെ ബൂം എക്സ്കവേറ്റർ അടക്കം ഉപകരണങ്ങളുടെ വിദഗ്ധരും സ്ഥലത്ത് ഉണ്ട്. നൂറോളം വരുന്ന പൊലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും ഷിരൂരിൽ അപകട സ്ഥലത്തുണ്ട്.
Discussion about this post