കേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും വൻകിട പദ്ധതികൾ ലഭിച്ചപ്പോൾ കേരളത്തിന് അനുകൂല പദ്ധതികൾ ഒന്നുമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സിൽവർ ലൈനും വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി അടക്കം കേരളം കേന്ദ്രത്തിന് മുന്നിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പേരിന് പോലും പ്രഖ്യാപനങ്ങളുണ്ടായില്ല. ദീർഘകാല ആവശ്യമായ എയിംസിലും കേരളം പ്രതീക്ഷ പുലർത്തിയിരുന്നു.

ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി. ‘കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റ്’ എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. രാജ്യത്തെ ഒരു മേഖലയും നരേന്ദ്രമോദി സർക്കാരിന്റെ കൈയ്യിൽ സുരക്ഷിതമല്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നതെന്ന് എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരനും പ്രതികരിച്ചു. ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങൾ കൊണ്ടുപോയി. ശസ്ത്രക്രിയ വേണ്ടിടത്ത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് നടത്തിയതെന്നും കെ സുധാകരൻ ആക്ഷേപിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെയും മാത്രം ആശ്രയിച്ച് നിൽക്കുന്ന സർക്കാർ ആണിതെന്ന ആരോപണത്തെ കൂടുതൽ സാധൂകരിക്കുന്ന ബജറ്റാണിതെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. സങ്കുചിത രാഷ്ട്രീയ താൽപര്യമാണ് ബജറ്റിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

വിലക്കയറ്റം അടക്കം എല്ലാം അപകടകരമായ നിലയിൽ നിൽക്കുമ്പോൾ വസ്തുതകൾക്ക് നിരക്കാത്ത ബജറ്റാണ് കേന്ദ്രം പ്രഖ്യാപിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാത്ത ബജറ്റ്. കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഒരു കാര്യവും ലഭിക്കാത്ത ബജറ്റാണെന്നും ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ബജറ്റിൽ കേരളത്തെ സമ്പൂർണ്ണമായും അവഹേളിച്ചെന്ന് ആന്റോ ആന്റണി പ്രതികരിച്ചു. റബ്ബർ കർഷകരെ അവഗണിച്ചു. കേരളത്തിലെ യുവാക്കൾക്ക് മുദ്രാ ലോണിന്റെ പ്രയോജനം ലഭിച്ചില്ലെന്നും ആന്റോ ആന്റണി ചൂണ്ടികാട്ടി. കേരളത്തിൽ വികസനം വരണമെങ്കിൽ ഒരു നിതീഷ് കുമാറോ, നായിഡുവോ വേണം. മറിച്ച് സുരേഷ് ഗോപിക്കോ ജോർജ് കുര്യനോ ഒന്നും കഴിയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

സർക്കാർ വെന്റിലേറ്ററിൽ ആണ് എന്ന് മട്ടിലുള്ള പെരുമാറ്റമാണ് ബജറ്റ് പ്രഖ്യാപനത്തിൽ നിന്നും മനസ്സിലായതെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നു. രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂൾ കിറ്റ് മാത്രമായി മാറ്റി. കേരളത്തിൽ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം പാടെ മറന്നു. ഭരണപക്ഷത്തിന് പോലും മുഖത്ത് പടരുന്ന നിരാശ പ്രകടമായിരുന്നു. തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കും എന്നുള്ള കാര്യങ്ങൾ ബജറ്റിൽ പറയുന്നില്ല. ഇൻസെന്റീവ്‌സ് മാത്രം പ്രഖ്യാപിച്ചു എന്നും ഷാഫി പറമ്പിൽ ആരോപിക്കുന്നു.

Exit mobile version