പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പാർലമെന്റിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സമ്മേളനത്തിൽ ബിജെപി എംപി ഭർതൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സഭാംഗങ്ങളെ അഭിസംബോധന ചെയ്ത വേളയിൽ പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥയെക്കുറിച്ച് എടുത്ത് പറഞ്ഞുകൊണ്ടാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. നാളെ അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക ദിനമാണെന്ന് മോദി ഓർമപ്പെടുത്തി. ഇന്ത്യൻ ഭരണഘടന അപ്പാടെ നിരാകരിക്കപ്പെട്ട, ഭരണഘടനയുടെ ഓരോ ഭാഗങ്ങളും പിച്ചിച്ചീന്തപ്പെട്ട, ജനാധിപത്യം പൂർണമായി അടിച്ചമർത്തപ്പെട്ട ആ കാലത്തെ പുതിയ തലമുറ മറക്കില്ലന്നും അദ്ദേഹം പറഞ്ഞു. ജൂൺ 25 ജനാധിപത്യത്തിന്റെ കളങ്കമായിരുന്നു. അതിനി ആവർത്തിക്കപ്പെടില്ല. മൂന്നാം ഘട്ടത്തിൽ താൻ രാജ്യത്തിനായി കൂടുതൽ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.