മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി വിവാദ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കും നോട്ടീസ്. മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകും. കേസിന്റെ തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.

ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാത്യൂ കുഴൽനാടന് പുറമെ, പൊതുപ്രവർത്തകൻ ജി ഗിരീഷ് ബാബുവിന്റെ ഹർജിയും പരിഗണനയിലുണ്ട്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ ഹർജിയിൽ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു. ഇതിലാണ് റിവിഷൻ ഹർജിയുമായി മാത്യൂ കുഴൽനാടൻ ഹൈക്കോടതിയെ സമീചിച്ചത്. മുഖ്യമന്ത്രി അടക്കം എതിർകക്ഷികൾക്കാണ് ഹൈക്കോടതി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

മാത്യൂ കുഴൽനാടൻ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയും ജി ഗിരീഷ് ബാബു നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയും തള്ളിയിരുന്നു. അന്വേഷണത്തിന് നിർദ്ദേശം നൽകാൻ മതിയായ തെളിവുകൾ ഇല്ലെന്ന് കണ്ടായിരുന്നു വിചാരണ കോടതികളുടെ തീരുമാനം. ഇതിനെതിരെയാണ് ഇരുവരും രണ്ട് ഘട്ടങ്ങളിലായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Exit mobile version