രാജ്യസഭ, എല്ലാ കണ്ണുകളും ഹരിയാനയിലേക്ക്…

 

രാജ്യത്തെ തിരഞ്ഞെടുപ്പ് ഓളം അവസാനിക്കുന്നില്ല. രാഷ്ട്രീയ പാർട്ടികൾ  രാജ്യസഭാ തിരഞ്ഞെടുപ്പിന് കച്ച മുറുക്കുകയാണ്. പൊതുതെരഞ്ഞെടുപ്പില്‍ രാജ്യസഭാ അംഗങ്ങള്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജൂലൈയ്ക്കുളളില്‍ ഇവിടേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കാം. ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ രണ്ടെണ്ണം വീതം അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ്. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതവും ഒഴിഞ്ഞ് കിടക്കുന്നു. ആകെയുള്ള പത്ത് സീറ്റില്‍ ഏഴെണ്ണം ബിജെപിയുടെ കൈവശമാണ്. കോണ്‍ഗ്രസ് (2), ആര്‍ജെഡി (1) എന്നിങ്ങനെയാണ് സീറ്റ് നില.

അഞ്ച് സംസ്ഥാനങ്ങൾ ബിജെപിക്ക് ഈസി വാക്കോവറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്താണ് കാര്യങ്ങള്‍. അസം, ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നിയമസഭകളില്‍ ബിജെപിക്ക് മതിയായ അംഗസംഖ്യയുണ്ട്. ബിഹാറില്‍ ബിജെപിക്കും ആര്‍ജെഡിക്കും സംസ്ഥാന അസംബ്ലിയില്‍ സീറ്റ് നില അനുസരിച്ച് ഓരോ സീറ്റ് വീതം ലഭിച്ചേക്കും.എന്നാല്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും രണ്ട് സംസ്ഥാനങ്ങളില്‍ എന്‍ഡിഎയും ഇന്ത്യാ മുന്നണിയും തമ്മിലുള്ള പോരാട്ടം  കടുത്തേക്കാം. രണ്ട് രാജ്യസഭാംഗങ്ങളെ മഹാരാഷ്ട്രയില്‍ നിന്നും ഒരാളെ ഹരിയാനയില്‍ നിന്നും തിരഞ്ഞെടുക്കണം. ഹരിയാന നിയമസഭയുടെ നിലവിലെ അംഗബലം 87 ആണ്. ഇതില്‍ ബിജെപിക്ക് 41 അംഗങ്ങളും കോണ്‍ഗ്രസിന് 29 അംഗങ്ങളുമാണ് ഉള്ളത്.ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിക്ക് 10 എംഎല്‍എമാരാണുള്ളത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, ഹരിയാന ലോഖിത് പാര്‍ട്ടി എന്നിവര്‍ക്ക് ഓരോ അംഗങ്ങളും അഞ്ച് സ്വതന്ത്ര നിയമസഭാംഗങ്ങളും ഹരിയാനയില്‍ ഉണ്ട്. സ്വതന്ത്ര എംഎല്‍എ നയന്‍പാല്‍ റാവത്തിന്റെയും എച്ച്എല്‍പി എംഎല്‍എയായ ഗോപാല്‍ കാണ്ഡയുടെയും പിന്തുണ പരിഗണിച്ചാല്‍ ബിജെപിയുടെ അംഗബലം 43 ആയി ഉയരും.

ഹരിയാന നിയമസഭയിലെ പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് 44 എംഎല്‍എമാരുടെ പിന്തുണയാണ് ഉളളത്, അതായത് ബിജെപിയേക്കാള്‍ ഒന്ന് മാത്രം അധികം. എല്ലാ പ്രതിപക്ഷ എംഎല്‍എമാരുടെയും പിന്തുണ ലഭിച്ചാ ബിജെപിയെ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍, കോണ്‍ഗ്രസിന് അത് അത്ര എളുപ്പമല്ല. ആറ് ജെജെപി എംഎല്‍എമാര്‍ ദുഷ്യന്തിനോട് അതൃപ്തരാണ്.

ജോഗിറാം സിഹാഗ്, രാം നിവാസ് സുര്‍ജഖേര എന്നിവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ രണ്ട് നിയമസഭാംഗങ്ങളെയും അയോഗ്യരാക്കണമെന്നാണ് ജെജെപിയുടെ ആവശ്യം. ഹരിയാനയില്‍ മുന്‍കാലങ്ങളില്‍ സംഖ്യയുണ്ടായിട്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. 2022 ല്‍ ഹരിയാനയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍ നിയമസഭയില്‍ മതിയായ അംഗങ്ങള്‍ ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ടു.

മഹാരാഷ്ട്രയില്‍ മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ കാബിനറ്റ് പദവിയെച്ചൊല്ലിയുള്ള അതൃപ്തിയാണ് ബിജെപിക്ക് തലവേദനയാകുന്നത്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലും ഭിന്നതയുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇത് മഹാരാഷ്ട്ര നിയമസഭയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്താല്‍ നാല് മാസം മുമ്പ് ഹിമാചല്‍ പ്രദേശില്‍ സംഭവിച്ചത് പോലെ ട്വിസ്റ്റുകള്‍ ഉണ്ടാകാം. ഫെബ്രുവരിയില്‍ 68 അംഗ നിയമസഭയില്‍ 25 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്നിട്ടും ഹിമാചല്‍ പ്രദേശിലെ ഏക രാജ്യസഭാ സീറ്റില്‍ ബിജെപിയുടെ ഹര്‍ഷ് മഹാജന്‍ ജയിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്രോസ് വോട്ടിംഗും നറുക്കെടുപ്പും ബിജെപിയുടെ വിജയത്തിന് അനുകൂലമായി. ഇത്തവണ മഹാരാഷ്ട്രയിലും ക്രോസ് വോട്ടിംഗ് ഉണ്ടാകുമോ എന്ന് കണ്ടറിയണം.

Exit mobile version