ഇന്ത്യൻ കാക്കകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കെനിയ. ഈ വർഷം അവസാനത്തോടെ രാജ്യത്തെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിലാണ് കെനിയൻ സർക്കാർ. ഇന്ത്യൻ കാക്കകൾ കടന്നുകയറ്റക്കാരാണെന്നും അവ തങ്ങളുടെ രാജ്യത്തെ തനത് ജന്തുജാലങ്ങൾക്ക് കടുത്ത അതിജീവന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നുമാണ് കെനിയ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം.
ഇന്ത്യൻ കാക്കകൾ കെനിയയിലെ സ്വാഭാവിക ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കെനിയ വൈൽഡ് ലൈഫ് സർവീസ് (KWS) ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കെനിയൻ തീരമേഖലയിലെ ഹോട്ടലുടമകളുടെയും കർഷകരുടെയും പ്രതിഷേധത്തെത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കെഡബ്ല്യുഎസ് ഡയറക്ടർ ജനറലിനെ പ്രതിനിധീകരിച്ച് വൈൽഡ് ലൈഫ് ആൻഡ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ചാൾസ് മുസ്യോക്കി പറഞ്ഞു. ഇന്ത്യൻ കാക്കകൾ കെനിയൻ തീരത്തെ തദ്ദേശീയ പക്ഷികളുടെ കൂടുകൾ നശിപ്പിക്കുകയും അവയുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നതായി കെനിയയിലെ പക്ഷി വിദഗ്ധനും സംരക്ഷകനുമായ കോളിൻ ജാക്‌സൺ അഭിപ്രായപ്പെടുന്നു.
ഇത്തരത്തിൽ പ്രാദേശിക പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത് പ്രദേശത്തെ കീടങ്ങളും പ്രാണികളും പെരുകുന്നതിന് കാരണമാകും. ഇത് രാജ്യത്തിന്റെ ആവാസവ്യവസ്ഥയെ മുഴുവൻ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെനിയൻ സർക്കാർ ഇത്തരത്തിൽ ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഇതാദ്യമായല്ല. 20 വർഷം മുമ്പ് ഇതുപോലെ വലിയ തോതിൽ ഇന്ത്യൻ കാക്കകളെ അവിടെ കൊന്നൊടുക്കിയിരുന്നു.
Discussion about this post