മൂന്നാം മോദി സർക്കാരിൽ 31 ക്യാബിനറ്റ് മന്ത്രിമാരും 35 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് മന്ത്രിമാരുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അതിസമ്പന്നരായ 10 മന്ത്രിമാരാണ് മോദി നയിക്കുന്ന സർക്കാരിൽ ഉള്ളത്. ഈ മന്ത്രിസഭയിൽ ടിഡിപി നേതാവും കേന്ദ്രമന്ത്രിയുമായ ഡോ.ചന്ദ്ര ശേഖർ പെമ്മസാനിയാണ് ഏറ്റവും ധനികൻ. ഇദ്ദേഹത്തിൻ്റെ ആകെ ആസ്തി 5705 കോടി രൂപയാണ്. കമ്യൂണിക്കേഷൻ, റൂറൽ ഡെവലപ്മെൻ്റ് മന്ത്രാലയങ്ങളിൽ സഹമന്ത്രിയാണ് ഇദ്ദേഹം.
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് മറ്റൊരു ധനികൻ. 425 കോടി രൂപ ആസ്തിയുള്ള ഇദ്ദേഹം വടക്ക് – കിഴക്കൻ മേഖലയുടെ വികസന കാര്യം, കമ്യൂണിക്കേഷൻ വകുപ്പുകളുടെ മന്ത്രിയായാണ് ചുമതലയേറ്റത്. 217 കോടി രൂപ ആസ്തിയുള്ള ജെഡിഎസ് നേതാവും ഉരുക്ക് – വൻകിട വ്യവസായകാര്യ കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് അതിസമ്പന്നരിൽ മൂന്നാമനായിരിക്കുന്നത്.
കേന്ദ്ര സർക്കാരിൽ റെയിൽവെ, ഇലക്ട്രോണിക്സ് ആൻ്റ് ഐടി, ഐ&ബി എന്നീ സുപ്രധാന മന്ത്രാലയങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് 144 കോടി രൂപയുടെ ആസ്തിയുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി റാവു ഇന്ദർജീത്ത് സിങിന് 121 കോടി രൂപയുടെ ആസ്തിയുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന് 110 കോടിയുടെയും അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 65 കോടി രൂപയുടെയും ആസ്തിയാണ് ഉള്ളത്.
Top 10 richest ministers in Modi 3.0.